25 December 2010

മഞ്ഞിന്‍കുളിരണിഞ്ഞ് ഊട്ടി


 
'ഒരു സമ്പൂര്‍ണ വിനോദസഞ്ചാര സായൂജ്യം' -അതാണ് ഊട്ടിയുടെ സവിശേഷത.
കോയമ്പത്തൂരില്‍നിന്ന് 86 കിലോമീറ്റര്‍ മാത്രമാണ് റോഡുമാര്‍ഗമുള്ള യാത്ര. നൂറ്റാണ്ട് താണ്ടിയ പര്‍വതതീവണ്ടിയില്‍ മലകയറിയാലേ ഊട്ടിയാത്ര പൂര്‍ണമാകൂ. സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്നും 2,200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് തീവണ്ടിയുടെ പുകതുപ്പിയുള്ള പ്രയാണം. വഴിയില്‍ 208 വളവുകളും 13 തുരങ്കങ്ങളും 26 പാലങ്ങളും 100 ല്‍പ്പരം കലുങ്കുകളും ഭവാനിനദിയും താണ്ടുന്നു.

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ബസ്സ്റ്റാന്‍ില്‍നിന്ന് ഓരോ 20 മിനിട്ടിലും ഊട്ടിയിലേക്ക് ബസ്സുണ്ട്. മൂന്നരമണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്ര. 32 രൂപയാണ് സാധാരണ ബസ്സിന്റെ നിരക്ക്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വഴിയും കോത്തഗിരി വഴിയും ഊട്ടിയിലെത്താം. യാത്ര കൂനൂര്‍വഴിയാണെങ്കില്‍ 14 ഹെയര്‍പിന്‍ വളവുകള്‍ പിന്നിടണം. സ്വന്തം വാഹനത്തിലാണ് യാത്രയെങ്കില്‍ കൂനൂരില്‍ സിംസ്​പാര്‍ക്ക്, ഡോള്‍ഫിന്‍നോസ്, ലാംപ്‌സ് ഫ്രോക്ക് എന്നിവ കാണാം.

കോത്തഗിരിവഴിയാണ് യാത്രയെങ്കില്‍ ഊട്ടി സ്ഥാപകന്‍ ജോണ്‍ സുള്ളിവന്റെ ബംഗ്ലാവും കോടനാട് വ്യൂ പോയന്റും ഊട്ടിയിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമായ ദോഡാബേട്ടയും കാണാം. വാന നിരീക്ഷണത്തിനായുള്ള ദൂരദര്‍ശിനിയും ആത്മഹത്യാമുനമ്പുമാണ് ദോഡാബേട്ടയിലുള്ളത്.

ഊട്ടിനഗരത്തെ മനോഹരമാക്കുന്നത് 60 ഏക്കറിലെ സസ്യോദ്യാനമാണ്. തമിഴ്‌നാട് ഗവര്‍ണറുടെ വേനല്‍ക്കാലവസതിയായ രാജ്ഭവന്‍ ഇതിനുള്ളിലാണ്. 10 ഏക്കറിലെ പച്ചപ്പുല്‍മൈതാനം, രണ്ടുകോടി വര്‍ഷം പഴക്കമുള്ള മരത്തിന്റെ ഫോസില്‍, പേപ്പര്‍ ട്രീ, അത്യപൂര്‍വചെടികള്‍ തുടങ്ങിയവ സസ്യോദ്യാനത്തിലുണ്ട് വിവിധയിനം പൂച്ചെടികള്‍ ഇവിടെ വില്പനയ്ക്കുണ്ട്.

ഊട്ടി റെയില്‍വേസ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഊട്ടിത്തടാകം. തടാകത്തിലിപ്പോള്‍ ബോട്ട് സര്‍വീസുണ്ട്. കുതിരസവാരി സൗകര്യവും ടോയ് ട്രെയിനും തടാകക്കരയിലുണ്ട്. തടാകത്തിന് സമീപമാണ് കുട്ടികളുടെ പാര്‍ക്കും ഉദ്യാനവും.
ഊട്ടി-ഗൂഡലൂര്‍ പാതയില്‍ 19 കിലോമീറ്റര്‍ അകലെ പൈക്കാരവെള്ളച്ചാട്ടവും വൈദ്യുതോത്പാദന കേന്ദ്രവുമുണ്ട്.

ഊട്ടി-മൈസൂര്‍ റോഡില്‍ രണ്ടുകിലോമീറ്റര്‍ പോയാല്‍ സര്‍ക്കാര്‍ മ്യൂസിയവും ആര്‍ട്ഗാലറിയുമുണ്ട്. ഫേണ്‍ ഹില്ലിലാണ് ഗുരു നിത്യചൈതന്യയതി സ്ഥാപിച്ച ആശ്രമം.

ചേരിങ്‌ക്രോസില്‍നിന്ന് നാലുകിലോമീറ്റര്‍ അകലെയാണ് ലോക പനിനീര്‍ അസോസിയേഷന്റെ അംഗീകാരം ലഭിച്ച പനിനീര്‍ ഉദ്യാനം. 30 ഏക്കറിലെ ഉദ്യാനത്തില്‍ 3,000 ത്തില്‍പ്പരം ഇനങ്ങളുള്ള പനിനീര്‍പ്പൂക്കളുണ്ട്.

1829 ല്‍ സ്ഥാപിച്ച സെന്റ് സ്റ്റീഫന്‍സ് പള്ളിയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഊട്ടിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് മുക്കുറത്തി ദേശീയോദ്യാനം. ചോലക്കാടുകള്‍ നിറഞ്ഞ അവിലാഞ്ചി 28 കിലോമിറ്റര്‍ അകലെയും. ഊട്ടി സസ്യോദ്യാനത്തിന് ഏറ്റവും മുകളിലെത്തിയാല്‍ ഭാരത്തിലെ പുരാതന ഗോത്രവര്‍ഗങ്ങളിലൊന്നായ തോഡകളുടെ ആവാസ കേന്ദ്രമുണ്ട്.

തമിഴ്‌നാട് വിനോദസഞ്ചാരവികസന കോര്‍പറേഷന്റെ ഹോട്ടല്‍ ഊട്ടിയിലുണ്ട്. 1,000 രൂപയില്‍ മുറിവാടക ആരംഭിക്കുന്നു. ഫോണ്‍: 0423 2444370 മുതല്‍ 2444379 വരെ.

വിനോദസഞ്ചാരവിവരങ്ങള്‍ക്ക് ഫോണ്‍: 0423 2443977.

ഊട്ടിയിലെ വിനോദസഞ്ചാര വിവരങ്ങള്‍ക്കായി ചെന്നൈയിലെ തമിഴ്‌നാട് വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 044 25383333, 044 25384444.


തീവണ്ടിക്ക് റിസര്‍വ് ചെയ്യാം


ഊട്ടി പര്‍വത തീവണ്ടിയില്‍ മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള രണ്ടാംക്ലാസ് യാത്രാനിരക്ക് 9 രൂപയാണ്. റിസര്‍വേഷനുണ്ട്. ഒന്നാം ക്ലാസില്‍ റിസര്‍വേഷനടക്കം 142 രൂപയാണ്. 662-ാം നമ്പര്‍ തീവണ്ടി രാവിലെ 7.10 ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെടും. 12.30 ന് ഊട്ടിയിലെത്തും. ഉച്ചകഴിഞ്ഞ് 1.30 ന് തിരിച്ചിറങ്ങുന്ന തീവണ്ടി വൈകീട്ട് 6 ന് മേട്ടുപ്പാളയത്തെത്തും.കോയമ്പത്തൂരില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് രാവിലെയും വൈകീട്ടും തീവണ്ടിയുണ്ട്. രാവിലെ 5.25 ന് കോയമ്പത്തൂര്‍ ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ബ്ലൂമൗണ്ടല്‍ എക്‌സ്​പ്രസ് 6.10 ന് മേട്ടുപ്പാളയത്തെത്തും.

വൈകീട്ട് 7.10 ന് മേട്ടുപ്പാളയത്തുനിന്ന് പുറപ്പെടുന്ന ബ്ലൂമൗണ്ടന്‍ എക്‌സ്​പ്രസ് 8 ന് കോയമ്പത്തൂര്‍ ജങ്ഷനിലെത്തും.
ഊട്ടി പര്‍വത തീവണ്ടിക്ക് ഇന്ത്യയിലുടനീളമുള്ള റെയില്‍വെസ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്. മേട്ടുപ്പാളയം റെയില്‍വേസ്റ്റേഷന്‍ ഫോണ്‍: 04254 222285, 04254 222250.

No comments:

Post a Comment