25 December 2010

മറയൂര്‍ -സഞ്ചാരികളുടെ സ്വപ്‌നഭൂമി

ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. ചിന്നാര്‍ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെയും കണ്ണന്‍ദേവന്‍ തേയിലത്തോട്ടങ്ങളുടേയുമിടയില്‍ ഒളിഞ്ഞിരുന്ന ഇടം.
നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍. മഴനിഴല്‍ താഴ്‌വര. സ്വാഭാവിക ചന്ദനമരങ്ങള്‍...കരിമ്പിന്‍ തെട്ടങ്ങള്‍. മറയൂരിന്റെ പ്രകൃതി കണ്ടാല്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ഒരു സാമ്യവുമില്ല.

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്ന ഊര് എന്നര്‍ത്ഥം. ഇത് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസക്കാലത്ത് അവര്‍ ഇവിടെയും വന്നിരുന്നു എന്നു പറയപ്പെടുന്നു. മഹാശിലായുഗകാലത്ത് ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് മുനിയറകളും ഗുഹാക്ഷേത്രവും ശിലാലിഖിതങ്ങളും ......

മുതുവാന്മാര്‍ മലയുടെ ചെരുവുകളിലും മറ്റും പാര്‍ക്കുന്നുണ്ടെങ്കിലും അഞ്ചുനാട്ടുകാരായ ഗ്രാമക്കാരാണ് മുമ്പെയുള്ള താമസക്കാര്‍.

നാലുവശവും മലകള്‍ ഉയര്‍ന്നു നില്‍ക്കുന്ന മറയൂര്‍തടം. അങ്ങു ദൂരെ കാന്തല്ലൂര്‍ മലയുടെ താഴ്‌വാരം വരെ നീണ്ടു പോകുന്ന വയലുകള്‍. കാന്തല്ലൂര്‍ മലയുടെ നെറുകയില്‍ അഞ്ചുനാടിന്റെ കാന്തല്ലൂര്‍ ഗ്രാമം. പിന്നെ താഴേക്കു ചെരിഞ്ഞ് കീഴാന്തൂര്‍ ഗ്രാമവും കാരയൂര്‍ ഗ്രാമവും. കൊട്ടകുടി ഗ്രാമം കാന്തല്ലൂര്‍ മലയ്ക്കപ്പുറമാണ്.
മുനിയറകളാണ് മറയൂരിന്റെ ഒരു പ്രത്യേകത. മഹാശിലായുഗസംസ്‌ക്കാരത്തിന്റെ ബാക്കിപത്രം. അക്കാലത്തുള്ളവരെ മറവുചെയ്ത ശവക്കല്ലറകളാണെന്നും മുനിമാര്‍ തപസ്സുചെയ്തിരുന്നിടമാണെന്നും പറയപ്പെടുന്നു. ഒരാള്‍ക്ക് നില്ക്കുകയും കിടക്കുകയും ചെയ്യാവുന്ന ഉയരവും നീളവുമുണ്ട് ഓരോ മുനിയറയ്ക്കും. പലതും പൊട്ടിയും അടര്‍ന്നും വീണു തുടങ്ങി.

മുപ്പതുമുക്കോടി ദൈവങ്ങളും അവര്‍ക്കൊക്കെ അമ്പലങ്ങളുമുണ്ടെങ്കിലും തെങ്കാശിനാഥന്‍ ക്ഷേത്രമാണ് ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നത്.
പാണ്ഡവര്‍ വനവാസക്കാലത്ത് മറയൂരില്‍ എത്തിയിരുന്നു എന്നും അവര്‍ ഒറ്റക്കല്ലില്‍ പണിതതാണ് ഈ ക്ഷേത്രം എന്നും പറയുന്നു. കോവില്‍ക്കടവില്‍ പാമ്പാറിന്റെ തീരത്താണ് ക്ഷേത്രം. അവിടെ ഒരു ഗുഹാമുഖമുണ്ട്. പ്രാചീനലിപികളില്‍ എന്തൊക്കെയോ കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്.

മൂന്നാറിന് സമാനമായ തണുപ്പ് മറയൂരുമുണ്ട്. എന്നാല്‍ മഴ വളരെ കുറവാണ്. അത് പുതച്ചിക്കനാല്‍ വഴി തടത്തെ നനക്കുന്നു. പെയ്യുന്നത് അധികവും നൂല്‍മഴയാണ്. വര്‍ഷത്തില്‍ 50 സെന്റീമീറ്ററില്‍ താഴെയാണ് മഴ ലഭിക്കുന്നത്. കേരളത്തില്‍ ഇടവപ്പാതി തകര്‍ത്തുപെയ്യുമ്പോള്‍ മറയൂരില്‍ കാറ്റാണ്...ആളെപ്പോലും പറത്തിക്കളയുന്നകാറ്റ്. തുലാമഴയാണ്് കൂടുതല്‍.

ചരിത്രമറിയേണ്ടവര്‍ക്ക് അഞ്ചുനാടുകളില്‍ പോകാം. അവരുടെ ആഘോഷങ്ങളും ആചാരങ്ങളും കാണാം. പങ്കുചേരാം...കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്ന് പുഴകളിലൊന്നായ പാമ്പാര്‍ മറയൂര്‍ താഴ്‌വരയിലൂടെയാണ് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്നത്.

കേരളത്തില്‍ സ്വാഭാവിക ചന്ദനത്തോട്ടം ഉള്ള ഏക സ്ഥലമായ മറയൂരിലേക്ക് റോഡുമാര്‍ഗ്ഗം മാത്രമേ യാത്ര പറ്റൂ. താമസത്തിന് ധാരാളം ഹോട്ടലുകള്‍ ഇപ്പോഴുണ്ട്്. മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടില്‍ നിന്നും പകല്‍ നേരത്ത് ഒട്ടേറെ തവണ ബസ്സ്‌സര്‍വീസ് ഉണ്ട് മറയൂരിലേക്ക്.

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇരവികുളം വരയാട് സങ്കേതവും മാട്ടുപ്പെട്ടിയും മാത്രമായി ഒതുക്കും യാത്ര. യാത്ര മറയൂരിലേക്കുകൂടി നീട്ടിയാല്‍ അതൊരിക്കലും നഷ്ടമാവില്ല. തട്ടുതട്ടായ പച്ചക്കറി തോട്ടങ്ങളും കരിമ്പും നെല്‍വയലുകളും മഞ്ഞും നൂല്‍മഴയുമൊക്കെയായി മറയൂര്‍ ഒരു സ്വപ്‌നഭൂമി തന്നെയാണ്.

ഡി.ടി.പി.സി. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മൂന്നാര്‍, ഫോണ്‍: 04865231516.

No comments:

Post a Comment