25 December 2010

ഇരവികുളം - വരയാടുകളുടെ സങ്കേതം

ചോലക്കാടുകളും പുല്‍മേടുകളും ചേര്‍ന്ന അപൂര്‍വ സുന്ദരമായ ഒരു ആവാസവ്യവസ്ഥയാണ് ഇരവികുളത്തേത്.
ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഇരവികുളം ദേശീയോദ്യാനം, വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ (Nilgiri Tahr - Hemitragus hylocrious) സംരക്ഷണകേന്ദ്രമാണ്. ഇതുമാത്രം പറഞ്ഞാല്‍ പക്ഷേ, ആകാശം മുട്ടിനില്‍ക്കുന്ന ഈ ചോലക്കാടുകളുടെയും പുല്‍മേടുകളുടെയും വിശേഷങ്ങള്‍ തീരില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ ആനമുടി ഈ ദേശീയോദ്യാനത്തിലാണ്. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ കേരളത്തിലെ ഏറ്റവും വലിയ സങ്കേതവും ഈ മലഞ്ചെരിവുകള്‍ തന്നെ (2006-ലാണ് ഏറ്റവുമൊടുവില്‍ നീലക്കുറിഞ്ഞി പൂത്തത്. ഇനിയൊരു പൂക്കാലത്തിന് 2018 വരെ കാക്കണം).

ചോലക്കാടുകളും പുല്‍മേടുകളും ചേര്‍ന്ന അപൂര്‍വ സുന്ദരമായ ഒരു ആവാസവ്യവസ്ഥയാണ് ഇരവികുളത്തേത്. സമുദ്രനിരപ്പില്‍നിന്ന് 6000 അടിക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ അന്തരീക്ഷ താപനില ഏഴ് മുതല്‍ 27 ഡിഗ്രി സെല്‍സിയസ് വരെ വ്യത്യാസപ്പെടുന്നു. ടെമ്പറേറ്റ് മേഖലയിലേയും ഉഷ്ണമേഖലയിലേയും കാലാവസ്ഥയുടെ ഒരു കൂടിക്കലരല്‍. ആനമുടിയുടെ ഉയരം 8840 അടി (2695 മീറ്റര്‍). ആനമുടിക്ക് ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച് സംരക്ഷിക്കാനാരംഭിച്ചത് 1978-ലാണ്.

വരയാടുകളുടെ സങ്കേതമെന്നാണ് അറിയപ്പെടുന്നതെങ്കിലും, സിംഹവാലന്‍ കുരങ്ങ്, കടുവ, പുലി തുടങ്ങി ഒട്ടേറെ വന്യമൃഗങ്ങളുടെ ആവാസമേഖല കൂടിയാണിത്. അപൂര്‍വമായ ഒട്ടേറെ സസ്യങ്ങളും പൂമ്പാറ്റകളും പക്ഷികളുമെല്ലാം ഇവിടെ സഹവസിക്കുന്നു. വരയാടുകളെ തൊട്ടടുത്ത് കാണാം എന്നതാണ് ഇരവികുളത്തിന്റെ പ്രത്യേകത. പ്രകൃതിസ്‌നേഹികള്‍ക്കും നഗരത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് പ്രകൃതിയുടെ ശാന്തത നുകരാനാഗ്രഹിക്കുന്നവര്‍ക്കും അമൂല്യമായ അനുഭവമാകും ഇവിടം. ട്രക്കിങിന് ഉത്തമമായ കേന്ദ്രമാണിത്. ആനമലയിലേക്ക് വനംവകുപ്പിന്റെ അനുമതിയോടെ ട്രക്കിങിന് സൗകര്യമുണ്ട്.

മൂന്ന് ഭാഗങ്ങളായി ദേശീയോദ്യാനത്തെ വിഭജിച്ചിരിക്കുന്നു-കോര്‍ മേഖല, ബഫര്‍ മേഖല, ടൂറിസം മേഖല എന്നിങ്ങനെ. ദേശീയോദ്യാനത്തിന്റെ രാജമല ഭാഗത്താണ് ടൂറിസം മേഖല. അവിടെ രാവിലെ മുതല്‍ വൈകുന്നേരം വരെ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. വരയാടുകളുടെ പ്രസവകാലമായ മാര്‍ച്ചില്‍ രാജമലയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെയ്ക്കാറുണ്ട്. ഇത്തവണ ഏപ്രില്‍ രണ്ടിനാണ് രാജമല വീണ്ടും സഞ്ചാരികള്‍ക്കായി വനംവകുപ്പ് തുറന്ന് കൊടുത്തത്. മണ്‍സൂണ്‍ കാലത്തും ഇവിടെ പ്രവേശനം നിയന്ത്രിക്കപ്പെടുന്നു.

അടുത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍ കോട്ടയത്തും എറണാകുളത്തുമാണ്. കോട്ടയത്തുനിന്ന് 142 കിലോമീറ്ററും എറണാകുളത്തുനിന്ന് 130 കിലോമീറ്ററുമുണ്ട് മൂന്നാറിലേക്ക്. തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തിലേക്ക് 142 കിലോമീറ്ററും കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 150 കിലോമീറ്ററും ദൂരമുണ്ട്. കെ.എസ്.ആര്‍.ടി. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മൂന്നാറിലേക്ക് തുടര്‍ച്ചയായി ബസ് സര്‍വീസ് നടത്തുന്നുണ്ട്.

മൂന്നാറിലെ ഡി.ടി.പി.സി. ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഫോണ്‍ നമ്പര്‍: 04865 231516, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, മൂന്നാര്‍: 04865 231587.

No comments:

Post a Comment