25 December 2010

കന്യാകുമാരി-ഉദയാസ്തമയങ്ങളുടെ തീരം

കാഴ്ചയുടെ രാജകുമാരിയാണ് കന്യാകുമാരി. ഭൂമി കനിഞ്ഞു നല്‍കിയ വിസ്മയം. ഭൂമിയുടെ അവസാനമെന്നോ തുടക്കമെന്നോ കരുതാവുന്ന വിധം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേമുനമ്പ്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്നിടം.

ഉദയകിരണങ്ങള്‍ തഴുകി എത്തുന്നതും അവ എരിഞ്ഞ് തീര്‍ന്ന് കടലില്‍ താഴുന്ന അസ്തമയക്കാഴ്ചയും വിരുന്നാകുന്ന ഇന്ത്യയിലെ ഏക സ്ഥലം. പരശുരാമന്റെ മഴു ചെന്നുവീണ കാലംമുതലുള്ള സാംസ്‌കാരിക പെരുമ. വിശേഷങ്ങള്‍ക്കതീതമാണിവിടം. ഇന്ത്യയുടെ വിനോദസഞ്ചാരപ്പെരുമ പേറുന്ന ഇവിടെ കാലം നോക്കാതെ സഞ്ചാരികളെത്തുന്നു.

തിരുവനന്തപുരത്തുനിന്ന് 85 കിലോമീറ്റര്‍. പശ്ചിമഘട്ടത്തിന്റെ താഴ്‌വാരഭൂമിയിലൂടെ തിരുവിതാംകൂറിന്റെ തേരുരുണ്ട പാതകള്‍ താണ്ടി കന്യാകുമാരിയിലെത്താം. ചേരന്മാരും ചോളന്മാരും പാണ്ഡ്യരാജാക്കന്മാരും വേണാട്ടരചന്മാരും തിരുവിതാംകൂര്‍ തമ്പുരാക്കന്മാരും പില്‍ക്കാലത്ത് വിദേശികളുമൊക്കെ കണ്ണുവച്ചതിന്റെ ശേഷിപ്പുകൂടിയാണിവിടം.

എല്ലാമതവിഭാഗങ്ങളും ഇവിടത്തെ സംസ്‌കാരത്തിന് സംഭാവനകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് സീസണില്ലെങ്കിലും ചിത്രാപൗര്‍ണമിനാളില്‍ അസ്തമയവും ചന്ദ്രോദയവും ഒന്നിച്ച് കാണാന്‍ സന്ദര്‍ശക പ്രവാഹകമാണിവിടെ.

കന്യാകുമാരിക്ഷേത്രം, കടലിനുള്ളിലെ വിവേകാനന്ദപ്പാറ (ഇവിടേക്ക് ഫെറിസര്‍വീസ് ലഭ്യം), തൊട്ടടുത്ത പാറയില്‍ 133 അടി ഉയരമുള്ള തിരുവള്ളുവര്‍ പ്രതിമ (ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രതിമകളിലൊന്ന്), വന്‍കരയിലെ ഗാന്ധിസ്മാരകം എന്നിവയാണ് ഉദയാസ്തമയങ്ങള്‍ക്കിടയില്‍ കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങള്‍.

തമിഴ്‌നാട് സര്‍ക്കാരിന്റെ കന്യാകുമാരിയിലെ ടൂറിസ്റ്റ് ഓഫീസിന്റെ ഫോണ്‍ നമ്പര്‍: 04652 246276. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിവേകാനന്ദ റോക്ക് മെമ്മോറിയല്‍, ഫോണ്‍: 04652 246250. കന്യാകുമാരി റെയില്‍വെ സ്‌റ്റേഷന്‍, ഫോണ്‍: 04652 246247, പോലീസ് സ്‌റ്റേഷന്‍, ഫോണ്‍: 04652 246224.

താമസം തുടങ്ങിയ വിവരങ്ങളറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

No comments:

Post a Comment